റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രക്ഷോഭത്തിന്

250

ആലപ്പുഴ: സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും കന്പ്യൂട്ടര്‍വല്‍ക്കരിക്കുക, വ്യാപാരികള്‍ക്ക് മാന്യമായ വേതനം നല്‍കി പൊതുവിതരണം ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും റേഷന്‍ ഉറപ്പ് വരുത്തുക, റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ കൃത്യമായി നല്‍കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. സംഘടന ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാര രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് പിന്നില്‍ റേഷന്‍ വ്യാപാരികളാണെന്ന വിമര്‍ശനം ശരിയല്ല.
റേഷന്‍ വ്യാപാരം തുടങ്ങാനുള്ള അപേക്ഷ നല്‍കിയാല്‍ മാത്രം പോര സര്‍ക്കാര്‍ നല്‍കുന്ന നിബന്ധനകള്‍ ഒപ്പിട്ട് നല്‍കുകയും വേണം. അതില്‍ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഈ മേഖലയിലെ ജോലി ചെയ്യുന്നയാള്‍ മറ്റൊരുജോലി ചെയ്യാന്‍ പാടില്ലാ എന്നത്. നിയമപരമായി തുച്ഛമായ വേതനമാണ് റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന കമ്മിഷന്‍ ആറുമാസമായി കിട്ടുന്നില്ല. എ.പി.എല്‍, ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തുന്നില്ല.
ഇതോടെ വിതരണം ചെയ്യുന്ന സാധനങ്ങള്‍ കുറവ് വരുന്നതായും അസോസിയേഷന്‍ ഭാരവാഹികളായ കാടാന്പുഴ മൂസ, അഡ്വ. ജി. കൃഷ്ണപ്രസാദ്, അഡ്വ. സുരേന്ദ്രന്‍, തൈക്കല്‍ സത്താര്‍, കെ.ബി. ബിജു, എന്‍. ഷിജീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY