പിണറായി വിജയന് മാനേജ്മെന്റുകള്‍ക്കു മുന്നില്‍ മുട്ടുവിറയ്ക്കുന്നു : സുരേന്ദ്രന്‍

181

കോഴിക്കോട്• സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാന്‍ പുതിയ നിയമം വേണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത് പിണറായി സര്‍ക്കാരിന്റെ സ്വാശ്രയനയം തെറ്റാണെന്ന് പരോക്ഷമായി സൂചിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സ്വാശ്രയ മാനേജ്മെന്റുകളില്‍നിന്ന് സിപിഎം വന്‍തോതില്‍ കോഴപ്പണം വാങ്ങിയിട്ടുണ്ട്. സ്വാശ്രയ സമരത്തിന്റെ പേരില്‍ ചെറുപ്പക്കാരെ ബലികൊടുത്ത പാര്‍ട്ടി ഇന്ന് ഒരു ലജ്ജയുമില്ലാതെ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണ്. ഇരട്ടച്ചങ്കുള്ള പിണറായി വിജയന് മാനേജ്മെന്റുകളുടെ മുന്നില്‍ മുട്ടുവിറയ്ക്കുകയാണ്.സിപിഎം വാങ്ങിയ കോഴപ്പണം സംബന്ധിച്ച്‌ ഇ.പി. ജയരാജനോട് ചോദിക്കണം.
പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു എം.വി. ജയരാജന്‍ രാജിവയ്ക്കാന്‍ കാരണവും കോഴപ്പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തില്‍ ഭീകരസംഘങ്ങള്‍ ആക്രമണം നടത്തുമെന്ന് മൂന്നുമാസങ്ങള്‍ക്കുമുന്‍പേ കേരള പൊലീസിനു വിവരം ലഭിച്ചതാണ്. എങ്കിലും അവര്‍ ഒന്നുംചെയ്തില്ല. ഭീകരവാദികളെ കേരള സര്‍ക്കാരിന് പേടിയാണ്. അതിനൊരു രാഷ്ട്രീയമുണ്ട്. എല്ലാ ഭീകരവാദി സംഘടനകളും കുറേനാളുകളായി ഇടതുപക്ഷത്തോടൊപ്പമാണ്.പാര്‍ട്ടി ഗ്രാമത്തില്‍ എന്‍ഐഎ അതിക്രമിച്ചു കടന്നു തിരച്ചില്‍ നടത്തിയത് ദുഷ്ടലാക്കോടെയാണെന്ന് സിപിഎം നേതാവായ ടി.െക. ഹംസ പറഞ്ഞത് ഇതിനുള്ള തെളിവാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെ പറയുമോ? ഇതു സിപിഎമ്മിന്റെ നയമാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാനത്തെ ഭീകരവാദത്തിന്റെ വളര്‍ച്ചയും അതിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നല്‍കുന്ന പിന്തുണയും തുടര്‍ന്നുകാട്ടാനായി എല്ലാ ജില്ലാകേന്ദ്രങ്ങളിലും എട്ടിന് ബഹുജനധര്‍ണ നടത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY