കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിക്കെതിരെ ജിഷ്ണുവിന്‍റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കി

225

കൊച്ചി: നെഹ്റു ഗ്രൂപ്പ് അധികൃതരും കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബം ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. നെഹ്റു ഗ്രൂപ്പിന്റെ പരിപാടിയില്‍ ജഡ്ജി എബ്രഹാം മാത്യു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പരാതി. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ അതി രൂക്ഷമായ ഭാഷയില്‍ ജഡ്ജി എബ്രഹാം മാത്യു വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നെഹ്റു ഗ്രൂപ്പിന് കീഴിലെ ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനയാത്രയില്‍ ജഡ്ജി എബ്രഹാം മാത്യു പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്റു ഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് കാട്ടി ജിഷ്ണുവിന്റെ അമ്മ കെ പി മഹിജ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. ഈ ബന്ധം നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു എന്ന് മഹിജ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ അടക്കമാണ് പരാതി.

NO COMMENTS

LEAVE A REPLY