മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് ജയില്‍ ശിക്ഷ. 21 മാസം തടവാണ് സ്പെയിനിലെ സുപ്രീം കോടതി വിധിച്ചത്. കീഴ്ക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ലയണല്‍ മെസ്സിയും പിതാവും കീഴ്ക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതി തള്ളി. 21 മാസം തടവ് കീഴ്ക്കോടതിയാണ് വിധിച്ചിരുന്നത്. എന്നാല്‍ മെസ്സി ജയിലില്‍ കിടക്കേണ്ടി വരില്ല. ജയിലില്‍ കിടക്കുന്നതിന് സുപ്രീംകോടതി മെസ്സിക്ക് ഇളവ് നല്‍കിയിട്ടുണ്ട്. മെസ്സിയും പിതാവും നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് മെസ്സിക്കും പിതാവിനുമെതിരേ ബാഴ്സലോണ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നത്. 2007 നും 2009 നുമിടയില്‍ പ്രതികള്‍ 41 ദശലക്ഷം യൂറോ നികുതിയിനത്തില്‍ വെട്ടിച്ചുവെന്നാണ് ആരോപണം. നിയമ നടപടികളുമായി മെസ്സിയും പിതാവും മുന്നോട്ട് പോകുമെന്ന് അവരുമായി അടുപ്പമുള്ളവര്‍ അറിയിച്ചു. വിചാരണ വേളയിലെല്ലാം താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു മെസ്സി പറഞ്ഞത്. മെസ്സിയുടെ വിശ്വസ്തരായ ചിലരുടെ പ്രവര്‍ത്തനങ്ങളാണ് കേസിലേക്ക് വഴി വെച്ചത്. എന്നാല്‍ നികുതി ഉപദേശകരാണ് പറ്റിച്ചതെന്ന് മെസ്സിയുടെ പിതാവ് ജോര്‍ജ് കോടതിയെ ബോധിപ്പിച്ചു. 2013ല്‍ മെസ്സി പലിശ ഉള്‍പ്പെടെ 50 ലക്ഷം യൂറോ നികുതി ഇനത്തില്‍ അടച്ചിരുന്നു. കേസില്‍ കീഴ്ക്കോടതിയുടെ വിധി വന്ന ഉടനെ മെസ്സി ബാഴ്സലോണയുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2018 ജൂണ്‍ 30 വരെയാണ് മെസ്സിക്ക് ക്ലബ്ബുമായി കരാറുള്ളത്.