വ്യാജ തൊഴില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ സജീവം: യുവജനങ്ങള്‍ ജാഗ്രത പാലിക്കണം

93

കാസറകോട് : വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളുടെ പണം തട്ടിയെടുക്കുന്ന വ്യാജ തൊഴില്‍ റിക്രൂട്ടിങ് ഏജന്‍സികള്‍ സംസ്ഥാനത്ത് സജീവമാണെന്നും അതിനാല്‍ യുവജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജേറോം പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വിവിധ ജില്ലകളില്‍ നിന്നായി 30 ഓളം പരാതികള്‍ വ്യാജ തൊഴില്‍ റിക്രൂട്ടമെന്റ് ഏജന്‍സികളുടെ തട്ടിപ്പിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ യുവജന കമ്മീഷനില്‍ നല്കിയിട്ടുണ്ട്. യുവജന കമ്മീഷന്‍ ഇടപ്പെട്ട പരാതികളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടമായ പണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ തട്ടിപ്പിനിരയായിട്ടും പരാതിപ്പെടാത്ത ഭൂരിഭാഗം പേര്‍ക്കും പണം തിരിച്ചു കിട്ടുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം.

വിദേശ തൊഴില്‍ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സുതാര്യത ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉദ്യോഗാര്‍ത്ഥികള്‍ തുടര്‍ നടപടികളിലേക്ക് കടക്കാവൂയെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. വിദേശത്തുള്ള പഠനത്തോടെപ്പം പാര്‍ട്ട്‌ടൈമായി തൊഴിലും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘവും ഉണ്ട്. വിദേശത്തേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് കബളിപ്പിക്കപ്പെട്ടുവെന്നാരോപിച്ച് ജില്ലയില്‍ നിന്നും പുതുതായി രണ്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും പരാതിയുമായി ബന്ധപ്പെട്ട തുടര്‍ അന്വേഷണത്തിനും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു..

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനം വിദേശത്തേക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ വീതം രണ്ട് യുവാക്കളില്‍ നിന്ന് തട്ടിയെടുത്തുവെന്ന പരാതിയില്‍, തുക നഷ്ടപ്പെട്ട യുവാക്കളുടെ അക്കൗണ്ടിലേക്ക് സ്ഥാപനം പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അദാലത്തില്‍ അറിയിച്ചു.ഈ സ്ഥാപനത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കുമെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി

യുവജന കമ്മീഷന്‍ അദാലത്ത് :11 പരാതികളില്‍ തീര്‍പ്പാക്കി

സംസ്ഥാന യുവജന കമ്മീഷന്‍ കളക്ടറേറ്റില്‍ നടത്തിയ കാസര്‍കോട് ജില്ലാതല അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി.ആകെ 20 പരാതികളാണ് പരിഗണിച്ചത്.ഇതില്‍ ഒന്‍പത് പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. പുതുതായി രണ്ട് പരാതികള്‍ കൂടി ലഭിച്ചു. ജില്ലയിലെ 89 വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നില്ലെന്ന പരാതിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പി എസ് സി ഒഴിവുകള്‍ സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്കിയിട്ടുണ്ട്.

തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട മാവുങ്കാല്‍ സ്വകാര്യആശുപത്രിയിലെ രണ്ട് നേഴ്‌സിങ് ജീവനക്കാര്‍ക്ക് നിയമപ്രകാരം അര്‍ഹമായ തുക നല്കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അദാലത്തില്‍ അറിയിച്ചു. സ്വകാര്യആശുപത്രിയിലെ തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ സ്വമേധയ കേസ്സെടുത്തിരുന്നു.

കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ചില അധ്യാപകര്‍ക്കതിരെ നല്കിയ പരാതി തീര്‍പ്പാക്കിയതായി കോളേജ് അധികൃതര്‍ അദാലത്തില്‍ അറിയിച്ചു.പരാതി ലഭിച്ച ഉടന്‍ കമ്മീഷന്‍ കോളേജ് പ്രിന്‍സിപ്പാലില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.പ്രശ്‌ന പരിഹാരത്തിന് പ്രിന്‍സിപ്പല്‍ കൗണ്‍സില്‍ രൂപീകരിച്ചു പരാതിക്കാരായ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി പ്രശ്‌നം പരിഹരിച്ചതായി അദാലത്തില്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

മലപ്പുറത്തെ ഹോസ്റ്റലില്‍ വച്ച് മരണപ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിയായ സാഹീറിന്റെ മരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍, സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജേറോം അദാലത്തില്‍ അധ്യക്ഷത വഹിച്ചു.യുവജന കമ്മീഷന്‍ സെക്രട്ടറി ടി കെ ജയശ്രീ, കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍, എസ് ഒ മനോജ് സി ഡി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്കി.

NO COMMENTS