കൊല്ലം ∙ കൊല്ലത്തു നടന്ന ദേശീയ സൈബർ സുരക്ഷാ സമ്മേളനത്തിനിടെ അവതാരകയായ യുവതിയോടു അപമര്യാദയായി പെരുമാറിയ തിരുവനന്തപുരം ഹൈ ടെക് സെൽ ഡിവൈഎസ്പി വിനയകുമാറിനെ സ്ഥലംമാറ്റി. ഹൈടെക് സെല്ലിൽനിന്ന് തിരുവനന്തപുരം എ.ആർ.ക്യാംപിലേക്കാണു മാറ്റിയത്. വിനയകുമാറിനെ അടിയന്തരമായി തൽസ്ഥാനത്തുനിന്നു നീക്കണമെന്നു കാണിച്ചു ഐജി മനോജ് എബ്രഹാം ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു.
സമ്മേളനത്തിൽ അവതാരകയായിരുന്ന ഡിഗ്രി വിദ്യാർഥിനി കൂടിയായ യുവതിയുടെ സീറ്റിനടുത്തു വന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും അനാവശ്യ കമന്റുകൾ നടത്തുകയും ചെയ്തെന്നാണ് പരാതി. ആവർത്തിച്ചു ആവശ്യപ്പെട്ടു മൊബൈൽ നമ്പർ കൈക്കലാക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ പെരുമാറ്റത്തിൽ സഹികെട്ട വിദ്യാർഥിനി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ പി. പ്രകാശിനോടു പരാതിപ്പെടുകയായിരുന്നു.
പ്രകാശ് ഇടപെട്ടു വിനയകുമാറിനെ അപ്പോൾ തന്നെ അവിടെ നിന്നു പുറത്താക്കി. സമ്മേളനത്തിൽ പ്രദർശന വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിനയകുമാർ അവതാരകയുടെ അടുത്തു പോകേണ്ട കാര്യമില്ലെന്നു പി. പ്രകാശ് ഡിജിപിയെ ധരിപ്പിച്ചു.