ന്യൂഡല്‍ഹി: എയർസെൽ മാക്സിസ് കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരത്തെയും മകന്‍ കാർത്തി ചിദംബരത്തെയും പ്രതിയാക്കി സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിൽ സര്‍ക്കാരുദ്യോഗസ്ഥരുൾപ്പെടെ 16 പേര്‍ക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. സിബിഐ ജഡ്ജി ഒ.പി.സൈനി മുൻപാകെ സമർപ്പിച്ച കുറ്റപത്രം ജൂലൈ 31ന് പരിഗണിക്കും.
ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് എയർസെൽ–മാക്സിസ് ഇടപാടിനും ഐഎൻഎക്സ് മീഡിയയ്ക്കും വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചത്. 600 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകാൻ മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. അതിൽ കൂടുതലുള്ള ഇടപാടുകൾക്ക് അനുമതി നൽകേണ്ടതു കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയാണ് എന്ന വസ്തുത നിലനില്‍ക്കെയാണ് 3,500 കോടി രൂപയുടെ ഇടപാടിനു ചിദംബരം അനുമതി നൽകിയതായി ഇ.ഡി ആരോപിക്കുന്നത്. അനുമതി ലഭ്യമാക്കാൻ ഇടപെട്ടെന്ന കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ സിബിഐയും ഇഡിയും അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ ജാമ്യത്തിലാണ്.