ആക്സിസ് ബാങ്കില്‍ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി

243

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആക്സിസ് ബാങ്ക് ശാഖയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ബങ്കുകളിലൊന്നായ ആക്സിസിന്റെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളില്‍ ഇത് രണ്ടാം തവണയാണ് പരിശോധന നടക്കുന്നത്. നോട്ടുനിരോധനം പ്രാബല്യത്തില്‍വന്ന നവംബര്‍ എട്ടിനുശേഷം ചാന്ത്നിചൗക്ക് ബാങ്കിലെ 44 അക്കൗണ്ടുകളിലായി 100 കോടി രൂപയുടെ നിരോധിത നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടതായാണു കണ്ടെത്തിയിരിക്കുന്നത്. 44 അക്കൗണ്ടുകളും ആരംഭിച്ചിരിക്കുന്നത് വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ്. നവംബര്‍ എട്ടിനുശേഷം മാത്രം ഈ ബ്രാഞ്ചില്‍ 450 കോടി രൂപയുടെ നിക്ഷേപം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. മധ്യ ഡല്‍ഹിയിലെ തന്നെ കശ്മീര്‍ഗേറ്റിലെ ബ്രാഞ്ചില്‍ നേരത്തേ നടന്ന പരിശോധനയില്‍ 3.5 കോടി രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടുപേരെ ആദായനികുതി അധികൃതര്‍ പിടികൂടുകയുണ്ടായി. ഇവര്‍ ബാങ്കിനു പുറത്തേക്കു വരുമ്ബോഴായിരുന്നു അറസ്റ്റ്. നോട്ടു നിരോധനം നടപ്പിലായശേഷം അനധികൃത പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ട 19 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി നേരത്തേ ആക്സിസ് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY