ലണ്ടൺ: ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാൻ കഴിയാത്തതിനെ തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂൺ 7 ന് രാജി സമർപ്പിക്കുമെന്നും മെയ് കൂട്ടിച്ചേർത്തു. ബ്രെക്സിറ്റ് നടപ്പിലാക്കാൻ കഴിയാത്തത് ഇപ്പോഴും ഭാവിയിലും തന്നെ വേദനിപ്പിക്കുമെന്ന് തെരേസ മെയ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. മേയ്യുടെ രാജി ബ്രിട്ടണിൽ വലിയ അധികാര വടംവലിക്കും തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ചിലപ്പോൾ ആഴ്ചകൾ എടുത്തേക്കും. അതുവരെ മേയ് കാവൽ പ്രധാനമന്ത്രിയാവാനും സാധ്യതയുണ്ട്. യുകെയുടെ രണ്ടാമത്തെ വനിതാ നേതാവാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാജ്യത്തെ സേവിക്കാൻ കിട്ടിയ അവസരം വലിയ അംഗീകാരമായി കാണുന്നുവെന്നും രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ വികാരാധീനയായി മേയ് പറഞ്ഞു.