മഞ്ചേരി• മാവോയിസ്റ്റുകളുടെ മൃതദേഹം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സംസ്കരിക്കരുതെന്നും മഞ്ചേരി കോടതി.അറിയിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജന്റെ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണു കോടതിയുടെ നിര്‍ദേശം. നേരത്തേ 72 മണിക്കൂര്‍ മാത്രമേ മൃതദേഹങ്ങള്‍ സൂക്ഷിക്കുകയുള്ളെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. അതേസമയം, മാവോയിസ്റ്റുകള്‍ക്കെതിരെയുണ്ടായതു വ്യാജ ഏറ്റുമുട്ടലാണെന്ന വാദം കൂടുതല്‍ ശക്തിപ്പെടുകയാണ്. കുപ്പുദേവരാജന്റെ കൈയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍ മൂന്നു വെടിയുണ്ടകള്‍ മാത്രമാണുണ്ടായിരുന്നത്. ആറു വെടിയുണ്ടകള്‍ നിറയ്ക്കാവുന്ന തോക്കിലെ മറ്റു വെടിയുണ്ടകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ടോ, അതു പൊലീസിനു നേരെ പ്രയോഗിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുപ്പുദേവരാജിന്റെ കയ്യിലാണു തോക്ക് ഇരുന്നിരുന്നത്. തുരുതുരാ വെടിയേല്‍ക്കുമ്ബോള്‍ തോക്ക് കയ്യില്‍നിന്നു തെറിച്ചു പോകാന്‍ സാധ്യതയുണ്ടായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതൊക്കെ വ്യാജ ഏറ്റുമുട്ടല്‍ എന്ന സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നാണു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിലും നടന്നത് ഏകപക്ഷീയമായ വെടിവയ്പ്പെന്ന സൂചനയാണ്. കഴിഞ്ഞ ദിവസം സംഭവ സ്ഥലത്ത് ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് കുപ്പുദേവരാജന്‍ ഉപയോഗിച്ച തോക്കില്‍ അവശേഷിക്കുന്ന വെടിയുണ്ടകള്‍ കണ്ടെത്തിയത്. എന്നാല്‍ അജിത എന്ന കാവേരി ആയുധങ്ങള്‍ ഉപയോഗിച്ചതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല.