കൊല്ലം ∙ കൊല്ലം കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം. ജില്ലാ ലേബർ ഓഫിസിനു താഴെയിട്ടിരുന്ന പഴയ ജീപ്പിൽ സൂക്ഷിച്ചിരുന്ന അജ്ഞാത വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഒരാൾക്കു പരുക്കേറ്റു. മുൻസിഫ് കോടതിയിൽ കേസിന്റെ ആവശ്യത്തിനു വന്ന കോൺഗ്രസ് പ്രവർത്തകൻ നീരൊഴുക്കിൽ സാബുവിനാണ് പരുക്ക്. രാവിലെ 10.45 ഓടെയായിരുന്നു സംഭവം.
അതേസമയം, സ്ഫോടനം മനഃപൂർവ്വം ഉണ്ടാക്കിയതാണെന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിന് വെടിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
രാവിലെ കോടതി തുടങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു സ്ഫോടനം. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിർത്തിയിട്ടിരുന്ന ലേബർ ഡിപ്പാർട്മെന്റിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഏറെക്കാലമായി ജീപ്പ് ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു. ലേബർ കമ്മിഷണറുടെ പേരിൽ റജിസ്റ്റർ െചയ്തിരുന്ന കെഎൽ 1 ജി 603 നമ്പർ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവസമയത്ത് നിരവധിപേർ സ്ഥലത്തുണ്ടായിരുന്നു. പൊട്ടിത്തെറിച്ച വസ്തുവെന്താണെന്നു കണ്ടെത്താനായിട്ടില്ല. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
പാരിപ്പിള്ളിയിൽ പൊലീസുകാരൻ മണിയൻ പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്നലെ കോടതിയിൽ ആരംഭിച്ചിരുന്നു. ഇന്നും കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് സ്ഫോടനം. കേസുമായി സ്ഫോടനത്തിനു എന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. 2012 ജൂണില്‍ പാരിപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളക്ക് കുത്തേറ്റത്.
manorama online