പാലക്കാട് ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു

202

പാലക്കാട് കടമ്പഴിപ്പുറത്ത് ഭക്ഷ്യ വിഷബാധയേറ്റ് കുട്ടി മരിച്ചു. കടമ്പഴിപ്പുറം മാവടി ഗോപാലകൃഷ്ണന്റെ മകള്‍ അനഘയാണ് മരിച്ചത്. വിവാഹ സര്‍ക്കാരത്തില്‍ പങ്കെടുത്ത 70ഓളം പേര്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ചികിത്സ തേടി. ആലങ്ങാട് മാവടിയില്‍ പുന്നാശ്ശേരി രഞ്ജിത്തിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിവാഹം. സല്‍ക്കാരത്തിന്റെ ഭാഗമായി നെയ്ച്ചോറും കോഴിക്കറിയും കഴിച്ച 74 പേരാണ് കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. അനഘയെ പ്രാഥമിക ചികിത്സക്കു ശേഷം വിട്ടയച്ചെങ്കിലും ഛര്‍ദ്ദിയും പനിയും കൂടിയതിനെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിലേറ്റ അണുബാധയെ തുടര്‍ന്ന് ഇന്ന് രാവിലയാണ് മരണം സംഭവിച്ചത്. കടമ്പഴിപ്പുറം ജി.യു.പി സ്കൂളിലെ മൂന്നാം തരം വിദ്യാര്‍ത്ഥിനിയാണ് അനഘ. പ്രാഥമിക ശുശ്രൂഷക്ക് ശേഷം 61 പേര്‍ ആശുപത്രി വിട്ടെങ്കിലും വിഷബാധയേറ്റ 13 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ കടമ്ബഴിപ്പുറം സ്വദേശിയായ മിഥുന്റെ നില വഷളായതിനെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷണാവശിഷ്ടങ്ങള്‍ ലഭിക്കാത്തതിനാല്‍ വിഷബാധയുടെ കാരണം വ്യക്തമായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.

NO COMMENTS

LEAVE A REPLY