ന്യൂഡല്‍ഹി:കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനെതുടർന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു സ്പീക്കറുടെ ശാസന .
പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.കഴിഞ്ഞദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് സ്പീക്കര്‍ ഓം ബിര്‍ള ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും ചേംബറിലേക്ക് വിളിച്ചുവരുത്തിയത്.
കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്.