നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം;നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു

179

ന്യൂഡല്‍ഹി• നിയന്ത്രണരേഖയ്ക്കപ്പുറം പാക്ക് അധീന കശ്മീരില്‍ തമ്പടിച്ചിരുന്ന ഭീകരക്യാംപിനു നേരെ ഇന്ത്യന്‍ സേനയുടെ മിന്നല്‍ ആക്രമണം. ഇന്നലെ രാത്രിയിലാണു സൈന്യം ആക്രമണം നടത്തിയത്. ഭീകരര്‍ക്കു കാര്യമായ നാശം വരുത്താന്‍ സാധിച്ചെന്നും ഇത്തരത്തിലുള്ള മിന്നല്‍ ആക്രമണം തുടരില്ലെന്നും മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി: ലഫ്റ്റന്റ് ജനറല്‍ റണ്‍ബീര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാക്ക് ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ സേന സുസജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്ത്യന്‍ ഭാഗത്തു നാശനഷ്ടങ്ങളൊന്നുമില്ല.
കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. നിയന്ത്രണരേഖയില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഇന്ത്യന്‍ സൈന്യം ഉള്ളില്‍ കടന്നാണ് ആക്രമണം നടത്തിയത്.രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരെ ആക്രമണ പദ്ധതി മുന്‍കൂട്ടി അറിയിച്ചിരുന്നു.ഇന്ത്യന്‍ കരസേനയുടെ പാരട്രൂപ്പ് വിഭാഗമാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ 2.30നു തുടങ്ങിയ ആക്രമണം രാവിലെ എട്ടുമണിയോടെയാണ് അവസാനിച്ചത്. നിയന്ത്രണരേഖയോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന അഞ്ച് ഭീകര താവളങ്ങള്‍ ഇന്ത്യ നശിപ്പിച്ചെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഭീകരസംഘടനകളുടെയായിരുന്നു ക്യാംപുകള്‍.ഉറിയിലെ സേനാ താവളത്തിനു നേര്‍ക്കു നടന്ന ആക്രമണത്തെ തുടര്‍ന്നു നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ നടപടിയെ പാക്കിസ്ഥാന്‍ അപലപിച്ചു. രണ്ടു പാക്ക് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചു. ഇന്ത്യ നടത്തിയത് ആക്രമണമല്ല നുഴഞ്ഞുകയറ്റമാണെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി.അതിര്‍ത്തിവഴി നുഴഞ്ഞുകയറാന്‍ തയാറെടുത്തിരുന്ന ഭീകരര്‍ക്കുനേരെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് ഡിജിഎംഒ ലഫ്റ്റന്റ് ജനറല്‍ റണ്‍ബീര്‍ സിങ് അറിയിച്ചു. ഒരു ഭീകരനെപ്പോലും ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ഇനി അനുവദിക്കില്ല. പാക്ക് ഭീകരരുടെ ഇരുപതോളം നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഈ വര്‍ഷം ഇന്ത്യന്‍ സേന തകര്‍ത്തത്. മിന്നലാക്രമണത്തിന്റെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ ഡിജിഎംഒയെ അറിയിച്ചിട്ടുണ്ടെന്നും സിങ് വ്യക്തമാക്കി.പാക്ക് മണ്ണിലെ ഭീകര പ്രവര്‍ത്തനം ഇനി അനുവദിക്കാനാവില്ല. പാക്ക് സൈന്യം ഇന്ത്യയുമായി സഹകരിക്കണം. ഇന്ത്യ പലതവണ അഭ്യര്‍ഥിച്ചിട്ടും ഭീകരര്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. നിയന്ത്രണരേഖ വഴിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വലിയ ആശങ്കകള്‍ക്ക് ഇടയാക്കുന്നതാണ്. ഈ മാസം 11, 18 തീയതികളില്‍ പൂഞ്ചിലും ഉറിയിലും നടന്ന ഭീകരാക്രമണങ്ങള്‍ അത്തരത്തിലുള്ളതായിരുന്നുവെന്നും സിങ് പറഞ്ഞു.
അതേസമയം, മിന്നലാക്രമണത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്നു നാലുമണിക്കാണ് യോഗം.

NO COMMENTS

LEAVE A REPLY