ന്യൂഡല്‍ഹി: കരിപ്പൂരിലേക്ക് ഇനി വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്ന് കേന്ദ്രം. വിമാനത്താവളത്തിലെ റണ്‍വേ ബലപ്പെടുത്തലിന്റെ പണി അവസാനഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കേരളത്തിനു തിരിച്ചടിയായി കേന്ദ്രത്തിന്റെ നിലപാട്. ഇതോടെ ഹജജ് വിമാന സര്‍വിസിന്റെ കാര്യവും പരുങ്ങലിലായി. അറ്റകൂറ്റപ്പണിയുടെ പേരില്‍ ആറുമാസം മുന്‍പാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തിവെച്ചത്. ബോയിങ് 747, 777, 330 എന്നീ വിമാന സര്‍വീസുകളാണ് താല്‍ക്കാലികമായി റദ്ദാക്കിയത്. റണ്‍വേയുടെ പണി പൂര്‍ത്തിയാക്കിയാലും ഈ സര്‍വീസുകള്‍ പുനരാരംഭിക്കില്ലന്നാണ് കേന്ദ്ര വ്യേമയാന മന്ത്രി അശോക് ഗജപതി രാജു വ്യക്തമാക്കിയത്.
ഹജജ് വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി മന്ത്രി കെ.ടി. ജലീല്‍ വ്യോമയാന മന്ത്രിയെ നേരിട്ട് സന്ദര്‍ശിച്ചപ്പോഴാണ് കേന്ദ്രത്തിന്റെ നിലപാട് വ്യോമയാന മന്ത്രി അറിയിച്ചത്. തുടര്‍ന്ന് ജലീല്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ ്നഖ്വിയെ കണ്ട് ഖേദം അറിയിച്ചു. നിലവില്‍ കരിപ്പൂരില്‍ നിന്നും നിര്‍ത്തിവെച്ച വിമാനങ്ങള്‍ നെടുന്പാശേരിയില്‍ നിന്നുമാണ് സര്‍വീസ് നടത്തുന്നത്. റണ്‍വേ ബലപ്പെടുത്തിയാല്‍ മാത്രം പോര, വലുതാക്കണമെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. സുരക്ഷാവിഷയങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന സൂചനയാണ് കേന്ദ്രം നല്‍കുന്നത്. കരിപ്പൂരില്‍ നിന്ന് 14 വര്‍ഷമായി ഹജജ് സര്‍വിസ് നടത്തിയ എയര്‍ ഇന്ത്യയുടെ ബോയിങ് 747 എന്ന വിമാനവും നിര്‍ത്തിവെച്ച സര്‍വിസില്‍ ഉള്‍പ്പെടുന്നു. വന്‍ ലാഭത്തോടെ വിദേശത്തേക്ക് ഉള്‍പ്പെടെ സര്‍വിസ് നടത്തിയിരുന്ന വിമാനങ്ങളാണ് ഇവയെല്ലാം. ഇതോടെ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് ഹജജ് സര്‍വിസ് നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കോഴിക്കോട്ട് പുതിയ എംബാര്‍ക്കേഷന്‍ പോയന്റ് തുടങ്ങണമെന്ന ആവശ്യവും കേരളം കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.