മുസ്ലീമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റും ഇല്ലാത്ത ഇന്ത്യയെന്ന സ്വപ്‌നമാണ് ആര്‍എസ്‌എസിന്റേതെന്ന് കോടിയേരി ബാലകൃഷ്ണന്‍

49

തിരുവനന്തപുരം: മുസ്ലീമും ക്രിസ്ത്യാനിയും കമ്യൂണിസ്റ്റും ഇല്ലാത്ത ഇന്ത്യയെന്ന സ്വപ്‌നമാണ് ആര്‍എസ്‌എസിന്റേതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്‌എസ് കാണുന്ന ഹിന്ദുക്കള്‍ അദാനിയും അംബാനിയും ബിര്‍ലയും ടാറ്റയുമൊക്കെയാണ്. അവരുടെ ആസ്തികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യം. മനുസ്മൃതി അനുസരിച്ച്‌ ഭരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനാണ് അവര്‍ ഹിന്ദുത്വം പറയുന്നത്. ഈ ഹിന്ദുത്വം പറയുമ്ബോള്‍ രാജ്യത്ത് ഏറ്റവും അധികം വരുന്ന ഹിന്ദു യുവാക്കള്‍ക്ക് തൊഴിലില്ലാതെ നില്‍ക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

ട്രാക്ടര്‍ ഓടിച്ചാല്‍ ബിജെപി ഓടുമോ. കൊല്ലത്ത് വന്ന് കടലില്‍ ചാടി. ബിജെപിക്കാര്‍ കടലിലല്ല കരയിലാണുള്ളതെന്ന് രാഹുലിന് അറിയില്ലേയെന്നും കോടിയേരി പരിഹസിച്ചു. കഴിഞ്ഞ സര്‍ക്കാരുകളെ വിലയിരുത്തി വേണം തിരഞ്ഞെടുപ്പ് നടത്താന്‍. ഈ സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ ജനങ്ങള്‍ ഒപ്പം നില്‍ക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.

പെട്രോള്‍ വില 50 രൂപയില്‍ എത്തിക്കുമെന്നു പറഞ്ഞ ബിജെപി നേതാക്കള്‍ ഇപ്പോള്‍ അതൊന്നും പറയുന്നില്ല. വാഗ്ദാനം ലംഘിക്കുക യാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വല്‍ക്കരിക്കുകയാണ് നയം. ഇത്തരത്തിലുള്ള സ്വകാര്യ വല്‍ക്കരണത്തിലൂടെ സംവരണത്തിലൂടെയുണ്ടാകുന്ന തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് സെക്രട്ടറിമാരായി സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ നിയമിക്കുകയാണ്. യുപിഎഎസ് സി വഴി നടത്തേണ്ട നിയമനങ്ങള്‍, ഐ എ എസു കാര്‍ക്ക് ലഭിക്കേണ്ട നിയമനങ്ങളാണ് കോര്‍പ്പറേറ്റ് കമ്ബനികള്‍ക്ക് തീറെഴുതി നല്‍കുന്നതെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്‌എസിന്റെ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പൗരത്വ നിയമം നടപ്പിലാക്കിയത്. അതിനെ എതിര്‍ക്കാന്‍ ആദ്യം മുന്നോട്ട് വന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ മുന്നോട്ട് വന്നത്. ആര്‍എസ്‌എസിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു ഭയമാണ്. ഇവിടെ അവര്‍ ബിജെപിയിലേയ്ക്ക് പോകുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനല്ലാതെ കഴിയില്ലെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. ബിജെപിയെ എതിര്‍ക്കാനുള്ള രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ട്രാക്ടര്‍ ഓടിക്കുകയാണ്.

എല്‍ഡിഎഫിന്റെ നേമം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേമം സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി, മണ്ഡലം സെക്രട്ടറി കരമന ഹരി, മേയര്‍ ആര്യാ രാജേന്ദ്രന്‍, സിപിഐ നേതാവ് വേണുഗോപാലന്‍ നായര്‍, ജെഡിഎസ് നേതാവ് ചാരുപാറ രവി, എന്‍സിപി നേതാവ് പാളയം രാജന്‍, സിപിഎം നേതാക്കളായ സി.ജയന്‍ബാബു, പുഷ്പലത എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

NO COMMENTS