ന്യൂഡല്‍ഹി: പാകിസ്ഥാനിൽ തടവിൽ കഴിയുന്ന കുൽഭൂഷൺ യാദവിനെ കാണാനെത്തുന്ന കുടുംബാംഗങ്ങളെ മാനസികമായി പീഡിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ഇല്ലെന്ന് ഉറപ്പ് നൽകണമെന്ന് ഇന്ത്യ. ഇന്ത്യയുടെ ആവശ്യത്തോട് പാകിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കുല്‍ഭൂഷനെ കാണാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പാക് നടപടിയോട് പ്രതികരിക്കുമ്പോഴാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്. പാക് തടവിലുള്ള കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ ഭാര്യയ്ക്കും അമ്മയ്ക്കുമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തണമെന്ന് ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നതായി പാക് വിദേശകാര്യമന്ത്രാലയം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ അറിയിക്കുകയായിരുന്നു. മുന്‍ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷണെ ചാരവൃത്തി ആരോപിച്ചാണ് പാകിസ്ഥാൻ തടവിലാക്കിയത്.