ചെന്നൈ: ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി രാംകുമാറുമായുള്ള ഫെയ്സ് ബുക്ക് സൗഹൃദമാണെന്ന് പൊലീസ്. ഇരുവരും തമ്മില്‍ മൂന്നുമാസം മുമ്ബാണ് ഫേസ്ബുക്കില്‍ സുഹൃത്തുക്കളാകുന്നത്. സൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച രാംകുമാര്‍ ചെന്നൈയിലെത്തി യുവതിയോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
എന്നാല്‍ ഇത്തരത്തിലാണ് രാംകുമാര്‍ തന്നോട് സൗഹൃദം പുലര്‍ത്തുന്നതെന്നറിഞ്ഞ സ്വാതി തന്റെ അനിഷ്ടം രാംകുമാറിനോട് തുറന്നുപറഞ്ഞു. ഇതോടെയാണ് രാംകുമാറിന് യുവതിയോട് വൈരാഗ്യം തോന്നുന്നതും അതുകൊലപാതകത്തിലേക്ക് നയിക്കുന്നതും. രാംകുമാറിന്റെ ഒരു സൂഹൃത്തിന്റെ സ്വാധീനമാണ് സ്വാതിയെ കൊല്ലാന്‍ പ്രേരണയായതെന്നും പൊലീസ് അറിയിച്ചു.
ഫെബ്രുവരി ആദ്യ വാരമാണ് തിരുനല്‍വേലി സ്വദേശിയും എന്‍ജിനീയറുമായ രാംകുമാര്‍ ചെന്നൈ സ്വദേശിനി സ്വാതിക്ക് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. സ്വാതി ഈ സൗഹൃദം സ്വീകരിച്ചതോടെ ഇരുവരും തമ്മില്‍ ചാറ്റിങ് നടന്നില്ലെന്ന് പൊലീസ് പറയുന്നു. പക്ഷേ, ഇരുവും പരസ്പരം മറ്റേയാളുടെ ഫോട്ടോയ്ക്കും പോസ്റ്റുകള്‍ക്കും ലൈക്കടിക്കുന്നതും കമന്റ് ചെയ്യുന്നതും പതിവായിരുന്നു.
ഇതാണ് രാംകുമാര്‍ പ്രണയമാണെന്ന് തെറ്റിദ്ധരിച്ചത്. പ്രേമചിന്തകള്‍ തീവ്രമായതോടെ ജോലി അന്വേഷിച്ചെന്ന വ്യാജേന മാര്‍ച്ച് ആദ്യവാരം രാംകുമാര്‍ ചെന്നൈയിലെത്തി. സ്വാതി താമസിക്കുന്നതിന് സമീപത്തുതന്നെ താമസമുറപ്പിച്ചു. ജ്യോതിയെക്കണ്ട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ആദ്യംതന്നെ യുവതി വിലക്കി. താന്‍ ഫേസ്ബുക്ക് സൗഹൃദം മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രേമമില്ലെന്നും സ്വാതി ആദ്യംതന്നെ അറിയിച്ചു. പക്ഷേ, രാംകുമാര്‍ വിട്ടില്ല. യുവതിയെ പിന്‍തുടര്‍ന്ന് കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്റെ പ്രേമം ആവര്‍ത്തിച്ചു. എന്നാല്‍ യുവതി കടുത്ത എതിര്‍പ്പ് തുടര്‍ന്നതോടെ പ്രേമം പ്രതികാരത്തിന് വഴിതുറക്കുകയായിരുന്നു.
ആദ്യം രാംകുമാറിന്റെ പിന്നാലെയുള്ള നടപ്പ് യുവതി കാര്യമാക്കിയില്ലെങ്കിലും ശല്യം സഹിക്കാതായപ്പോള്‍ സ്വാതി വിവരം വീട്ടിലും അടുത്ത കൂട്ടുകാരോടും പറഞ്ഞു. ഇതോടെയാണ് പിതാവ്, സന്താന ഗോപാലകൃഷ്ണന്‍ സ്വാതിയെ സ്ഥിരമായി ബൈക്കില്‍ റെയില്‍വെസ്റ്റേഷനില്‍ കൊണ്ടുവിടാന്‍ തുടങ്ങിയത്. ഇതോടെ രാംകുമാറിന് സ്വാതിയെ കാണാനുള്ള സന്ദര്‍ഭങ്ങള്‍ കുറഞ്ഞു. എങ്കിലും പിന്നാലെ നടന്ന് സ്വാതി എപ്പോഴാണ് ഒറ്റയ്ക്കുണ്ടാവുകയെന്ന് അയാള്‍ നിരീക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു. വൈരാഗ്യം മൂര്‍ച്ഛിച്ച രാംകുമാര്‍ സ്വാതിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു.
ഇതിനു പിന്നില്‍ രാകുമാറിന്റെ ഒരു സുഹൃത്തിന്റെ സ്വാധീനവുമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യത്തില്‍ പൊലീസ് വ്യക്തതവരുത്തിയില്ലെങ്കിലും ഈ സുഹൃത്തും ഉടന്‍ പിടിയിലാകുമെന്നാണ് സൂചനകള്‍. കൊലപാതകത്തിനായി രാംകുമാറിന് റെയില്‍വെ സ്റ്റേഷനില്‍ എത്താനും ഈ സുഹൃത്തിന്റെ സഹായമുണ്ടായതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവദിവസം രാവിലെ സ്വാതിയെ അച്ഛന്‍ സ്റ്റേഷനിലെത്തിച്ച് മടങ്ങുന്നത് കാത്തിരുന്ന രാംകുമാര്‍ അതിനുപിന്നാലെ യുവതിയുടെ അടുത്തെത്തുകയായിരുന്നു. അവസാനമായി ഒരിക്കക്കൂടി പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും സ്വാതി വഴങ്ങിയില്ല. ഇതോടെയാണ് കൂടെ കരുതിയിരുന്ന കത്തിയെടുത്ത് നാട്ടുകാര്‍ നോക്കി നില്‍ക്കെ സ്വാതിയെ കുത്തിവീഴ്ത്തിയത്. നാട്ടുകാര്‍ അമ്ബരന്നുനില്‍ക്കെ പൊടുന്നനെ പാളങ്ങള്‍ക്കുകുറുകെ ഓടി രക്ഷപ്പെട്ട യുവാവിനെ ഒരാഴ്ച പിന്നിട്ട അന്വേഷണത്തിനു ശേഷമാണ് പൊലീസ് പിടികൂടുന്നത്.
കൊലപാതകത്തിന് ശേഷം സ്വാതിയുടെ മൊബൈലുമായി ചൂളൈമേട് എ. എസ് മാന്‍ഷന്‍ എന്ന ലോഡ്ജിലെത്തി വസ്ത്രവും മറ്റുമെടുത്താണ് രാംകുമാര്‍ സ്ഥലം വിട്ടത്. സ്വാതിയുടെ വീടിന് തൊട്ടടുത്തായാണ് രാംകുമാര്‍ താമസിച്ചിരുന്ന ലോഡ്്ജും. അതിനാലാണ് സ്വാതിയുടെ മൊബൈലില്‍ നിന്നുള്ള അവസാന സിഗ്നല്‍ ചൂളൈമേട്ടില്‍ നിന്നായത്. തുടര്‍ന്ന് സ്വിച്ച് ഓഫാക്കിയ ഫോണ്‍ പിന്നീട് ഓണാക്കിയില്ല. ഒപ്പം സ്വന്തം ഫോണും രാംകുമാര്‍ സ്വിച്ച് ഓഫാക്കി. ഇതോടെ ആദ്യഘട്ടത്തില്‍ സ്വാതിയുടെ ഫോണ്‍ പിന്‍തുടര്‍ന്ന പൊലീസിന് ഇയാളാണ് പ്രതിയെന്ന് സ്ഥിരീകരിക്കാനായില്ല. വ്യക്തതയുള്ള ഇയാളുടെ ചിത്രം കഴിഞ്ഞയാഴ്ച പുറത്തുവിട്ടതോടെ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുാവാവിനെ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇയാള്‍ ഫോണ്‍ ഓണ്‍ചെയ്തതായും തിരുനല്‍വേലിയിലെ ചെങ്കോട്ടയിലുണ്ടെന്നും ബോധ്യമായി.
ഇതോടെയാണ് പ്രതി രാംകുമാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചത്. ഉടന്‍ അങ്ങോട്ട് തിരിച്ച അന്വേഷല്‍ണ സംഘം കയ്യോടെ പിടികൂടുകയായിരുന്നു. വീടുവളഞ്ഞ പൊലീസ് വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് അറസ്റ്റിന് മുതിര്‍ന്നത്. ഇയാളുടെ അച്ഛന്‍ പൊലീസ് വന്നിരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞതോടെ പ്രതി രക്ഷപ്പെടാന്‍ ഓടി. പിടിയിലാകുമെന്ന് തോന്നിയപ്പോള്‍ കയ്യില്‍ കരുതിയ ബ്ളേഡുകൊണ്ട് കഴുത്തുമുറിച്ച് മരിക്കാനും ശ്രമിച്ചു. എങ്കിലും പൊലീസ് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചതോടെ അപകടനില തരണംചെയ്തു. സുഹൃത്തിനെപ്പറ്റി വിവരം ലഭിക്കാന്‍ രാംകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ബ്ലേഡ് ഉപയോഗിച്ചുള്ള ആത്മഹത്യാ ശ്രമത്തില്‍ കഴുത്തില്‍ രണ്ട് സെന്റിമീറ്റര്‍ ആഴമുള്ള മുറിവുണ്ടായി. 18 തുന്നലുകള്‍ ഇടേണ്ടി വന്നു. മുറിവ് ഭേദമായി ആശുപത്രി വിട്ടാലേ ഇയാളെ കൂടുതല്‍ ചോദ്യംചെയ്യാനാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞമാസം 24നാണ് നുങ്കമ്ബാക്കം റയില്‍വെസ്റ്റേഷനില്‍വച്ച് സ്വാതിയെന്ന ഇന്‍ഫോസിസ് ജീവനക്കാരി കൊല്ലപ്പെട്ടത്. രാവിലെ ട്രെയിന്‍കാത്തുനിന്ന യുവതിയെ നിരവധിപേര്‍ നോക്കിനില്‍ക്കെ യുവാവ് ആക്രമിച്ച കൊലപ്പെടുത്തുകയായിരുന്നു. ചെങ്കല്‍പേട്ടിലേക്ക് ട്രെയിന്‍ കയറാന്‍ കാത്തുനില്‍ക്കുമ്ബോള്‍ രാവിലെ 6.35നായിരുന്നു സംഭവം. 24കാരിയായ സ്വാതി ശ്രീപെരുമ്ബത്തൂരിലെ ധനലക്ഷ്മി കോളജില്‍നിന്നാണ് എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയത്. ഇന്‍ഫോസിസിന്റെ മൈസൂരു കാമ്ബസിലാണ് ആദ്യം ജോലിക്ക് ചേര്‍ന്നത്. പിന്നീട് ചെങ്കല്‍പേട്ടിലെ ഓഫിസിലേക്ക് മാറുകയായിരുന്നു.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായതിനാല്‍ പൊലീസ് പ്രതിയെ പിടികൂടാത്തതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആദ്യദിവസങ്ങളില്‍ പൊലീസ് പ്രതിയുള്‍പ്പെട്ട രണ്ട് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കഴിഞ്ഞയാഴ്ച മുഖം കൂടുതല്‍ വ്യക്തമാകുന്ന മറ്റൊരു ചിത്രം ലഭിച്ചതോടെയാണ് പ്രതിയെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചതും പ്രതിയുടെ അറസ്റ്റിലേക്ക് അന്വേഷകര്‍ക്ക് എത്തിപ്പെടാനായതും.
courtesy : marunadan malayali