ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൊരുതാനുറച്ച് സര്‍വ്വ സന്നാഹങ്ങളുമായി ബിജെപി മുന്നോട്ട് .

160

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പൊരുതാനുറച്ച് സര്‍വ്വ സന്നാഹങ്ങളുമായി ബിജെപി മുന്നോട്ട്. ശബരിമല സമരം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇത്തവണ എല്ലാ മണ്ഡലങ്ങളിലും പ്രബലരായ നേതാക്കളെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തിരുമാനം. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി സാധ്യത കല്‍പ്പിക്കുന്നത്. ഇവിടെ ആര് മത്സരിപ്പിക്കണമെന്ന് സമവായത്തില്‍ എത്തിയിട്ടില്ല.

അതേസമയം ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തന്നെ മത്സരിക്കട്ടെയെന്നാണത്രേ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം.ഇതോടെ പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെകുറേ ഉറപ്പായതായി റിപ്പോര്‍ട്ട് .

ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നുണ്ട്. അതില്‍ തിരുവനന്തപുരത്താണ് പാര്‍ട്ടിക്ക് കൂടുതല്‍ പ്രതീക്ഷ. കുമ്മനത്തെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.ആര്‍എസ്എസും കുമ്മനത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

അതേസമയം മിസോറാം ഗവര്‍ണറായിരിക്കുന്ന കുമ്മനത്തെ രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരേണ്ടെന്ന നിലപാടാണ് കേന്ദ്രനേതൃത്വത്തിന്. അതിനാല് കുമ്മനത്തിന് പകരം കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മത്സരിക്കട്ടേയെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയില്‍ ഉയരുന്നുണ്ട്.

എന്‍എസ്എസ് ഉള്‍പ്പെടെ പിന്തുണയ്ക്കുമെന്നതിനാല്‍ മണ്ഡലത്തിലെ നായര്‍ വോട്ടുകളും ലഭിക്കുമെന്ന് ബിജെപി കണക്കാക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിനായി അമിത് ഷാ നടത്തിയ ആഭ്യന്തര സര്‍വ്വേയിലും കെ സുരേന്ദ്രനാണ് മുന്‍തൂക്കം ലഭിച്ചത്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കെ സുരേന്ദ്രനാണ് മുന്‍ഗണ ലഭിച്ചത്. അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവും സര്‍വ്വേയില്‍ ഉയര്‍ന്നിട്ടുണ്ട്. അതേസമയം സുരേന്ദ്രന്‍ തിരുവനന്തപുരത്തല്ല മറിച്ച് പത്തനംതിട്ടയില്‍ തന്നെ മത്സരിക്കട്ടേയെന്നാണത്രേ പാര്‍ട്ടിയുടെ നിലപാട്.

NO COMMENTS