കക്കാട്(കണ്ണൂർ)∙ രാത്രി സ്പിന്നിങ് മില്ലിലെ യന്ത്രത്തിൽ കുടുങ്ങി ജീവനക്കാരി മരിച്ചു. താൽക്കാലിക ജീവനക്കാരിയായ കക്കാട് കുന്നത്ത്ഹൗസിൽ രമ്യ(32) ആണു ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ മില്ലിൽ ചതഞ്ഞു മരിച്ചത്.
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ കോട്ടൺ വലിച്ചെടുക്കുന്ന ഫ്ലോർ റൂം മെഷീനിൽ കുരുങ്ങുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓഫ് ചെയ്ത മെഷീനിൽ നിന്ന് ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. ഇടതുകൈ വേർപെട്ടു പോവുകയും ശരീരത്തിന്റെ ഇടതുഭാഗം മില്ലിൽ കുരുങ്ങി മാരകമായി പരുക്കേല‍്ക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിക്കുകയായിരുന്നു.
കക്കാട് കരിമ്പിൻ തോട്ടത്തിനു സമീപത്തെ രാമചന്ദ്രന്റെയും ശോഭനയുടെയും മകളാണ്. സഹോദരൻ മനോജ്. തൃശൂർ ജില്ല സ്വദേശികളായ ഇവർ കഴിഞ്ഞ 20 വർഷമായി കണ്ണൂരിലാണു താമസം.