ലണ്ടന്‍: ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ ഇന്ത്യ 316 റണ്‍സിന് പുറത്താക്കി. 36 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ ലോകകപ്പിലെ രണ്ടാം ജയം ഇന്ത്യ സ്വന്തമാക്കി. ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെയും വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും അര്‍ധ സെഞ്ചുറികളുടെയും കരുത്താണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 353 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിനെ ഭൂവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംമ്രയും എറിഞ്ഞിടുകയായിരുന്നു.
ഇന്ത്യന്‍ പേസ് ആക്രമണത്തെയും കരുതലോടെയാണ് ഓസീസ് നേരിട്ടത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 61 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ നേടിയത്. ഫിഞ്ച് (36) റൺ ഔട്ട് ആയതോടെ ഇന്ത്യ പതുക്കെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഫിഞ്ചിനു പിന്നാലെ ക്രീസിലെത്തിയ സ്മീത്തിനൊപ്പം ചേര്‍ന്ന് വാര്‍ണര്‍ ഓസീസ് സ്കോര്‍ ഉയര്‍ത്തി. വാര്‍ണറും (56) സ്മിത്തും(69) അര്‍ധ സെഞ്ചുറികള്‍ നേടി ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. ഇതോടെ കോഹ്ലി പന്ത് ചാഹലിനെ ഏല്‍പ്പിച്ചു. കോഹ്ലിയുടെ പ്രതീഷകള്‍ നിലനിര്‍ത്തി ചാഹല്‍ വാര്‍ണറെ വീഴ്ത്തി. പിന്നീട് സ്മീത്ത് കവാജയ്ക്കൊപ്പം ചേര്‍ന്ന് ഓസീസിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പന്ത് കോഹ്ലി ബുംമ്രയ്ക്കു നല്കി. കോഹ്ലിയുടെ കണക്കുകള്‍ പിഴച്ചില്ല. 42 റണ്‍സെടുത്ത കവാജയെ ബുംമ്ര പവലിയന് കയറ്റി. പിന്നാലെ സ്മിത്തിനെ ഭൂവനേശ്വര്‍ കുമാറും വീഴ്ത്തി.അവസാന ഓവറുകളില്‍ അലക്സ് കാരെ കത്തിക്കയറിയെങ്കിലും ഓസീസിനെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. 35 പന്തില്‍ 55 റണ്‍സെടുത്ത കാരെയെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായില്ല. അഞ്ച് ഓസീസ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല.
ഇന്ത്യയ്ക്കായി ഭൂവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംമ്രയും മൂന്ന് വിക്കറ്റ് വീതം നേടി. ചാഹല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ഓസീസിനെതിരെ സാവധാനത്തില്‍ തുടങ്ങി കൊട്ടിക്കയറുകയായിരുന്നു ഇന്ത്യ. മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും തുടക്കമിട്ട ഓസീസ് പേസ് ആക്രമണത്തെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ഓപ്പണറുമാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേരിട്ടത്. ഓപ്പണറുമാര്‍ കരുതലോടെ തുടങ്ങിയതോടെ മത്സരത്തില്‍ ഒരു ബ്രേക്ക് ത്രൂ ലഭിക്കാന്‍ 23-ാം ഓവര്‍ വരെ ഓസീസിന് കാത്തിരിക്കേണ്ടിവന്നു.
രോഹിത്ത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 70 പന്തില്‍ 57 റണ്‍സാണ് രോഹിത്തിന്റെ സന്പാദ്യം. 127 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് രോഹിത്തും ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തത്. 109 പന്തുകള്‍ നേരിട്ട ധവാന് 16 ബൗണ്ടറികളോടെയാണ് 117 റണ്‍സാണ് അടിച്ചുകൂടിയത്. ലോകകപ്പില്‍ ധവാന് നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ ധവാന് നേടുന്ന നാലാമത്തെ സെഞ്ചുറിയും.രോഹിത്തിനു പിന്നാലെ ക്രീസിലെത്തിയ നായകന് വിരാട് കോഹ്ലിയുടെ വെടിക്കെട്ടാണ് പിന്നീട് കാണുവാന്‍ സാധിച്ചത്. 77 പന്തില്‍ രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടെ 82 റണ്‍സാണ് കോഹ്ലി നേടിയത്. ഹാര്‍ദിക് പാണ്ഡ്യയും കോഹ്ലിക്ക് ഉറച്ച പിന്തുണയാണ് നല്‍കിയത്. വെറും 27 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്.
ഓസ്ട്രേലിയയ്ക്കായി മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കൂള്‍ട്ടര്‍നൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.പാണ്ഡ്യയ്ക്കു പിന്നാലെ ക്രീസിലെത്തിയ എം.എസ്. ധോണിയും കരുതിവച്ചത് വെടിക്കെട്ട് ബാറ്റിംഗ് തന്നെ. 14 പന്തില്‍ 27 റണ്‍സാണ് ധോണി നേടിയത്. മൂന്ന് പന്തില്‍ 11 റണ്‍സ് ലോകേഷ് രാഹുലും നേടി.