തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ കേന്ദ്രം അനുവദിച്ചു. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം അറിയിച്ചു. 133 കോടി രൂപ ഇന്നു തന്നെ കൈമാറുമെന്നും സംഘത്തിന്റെ തലവന്‍ ബിപിന്‍ മാലിക് അറിയിച്ചു. 422 കോടി രൂപ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടത്. ഇന്നലെ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം വിവിധ തീരദേശ മേഖലകളില്‍ സന്ദര്‍ശനം തുടരുകയാണ്.
രണ്ടു സംഘങ്ങളായാണ് കാര്യങ്ങൾ വിലയിരുത്തുന്നത്.ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളാണ് സന്ദര്‍ശിക്കുന്നത്. കേന്ദ്ര ഊര്‍ജവകുപ്പ് ഡയറക്ടര്‍ എംഎം ദാഖതെയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂര്‍, മലപ്പുറം ജില്ലകളിലും കേന്ദ്ര ജലകമീഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണിയുടെ നേതൃത്വത്തില്‍ ആലപ്പുഴ, എറണാകുളം ജില്ലകളും സന്ദര്‍ശിക്കും.