ഭാര്യ മാതാവിന്‍റെ പരാതിയെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിന് മർദ്ദനമേറ്റതായി ആരോപണം. കോഴിക്കോട് അന്നശ്ശേരി സ്വദേശി ദിജീഷിനാണ് മർദ്ദനമേറ്റത്.എന്നാൽ അമ്മയുടെ പരാതിക്കെതിരെ യുവാവിന്‍റെ ഭാര്യ രംഗത്തെത്തി.
മകളെ മർദ്ദിച്ചുവെന്ന്കാട്ടിയാണ് ദിജീഷിനെതിരെ ഭാര്യയുടെ അമ്മ ബിന്ദു പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ എലത്തൂർ സ്റ്റേഷനിലേക്ക് ഇയാളെ വിളിപ്പിച്ചു. പരാതിയെകുറിച്ച് ചോദിക്കുന്നതിനിടെ വയറിന് പൊലീസുകാരൻ ചവുട്ടിയെന്നാണ് ദിജീഷിന്‍റെആരോപണം. 9 മാസം മുൻപാണ് ദിജീഷ് അയനയെ വിവാഹം കഴിച്ചത്.പെൺകുട്ടിയുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു വിവാഹം. ഇതിലുള്ള വിദ്വേഷമാണ് പരാതിക്ക് കാരണമെന്നും യുവാവ് പറയുന്നു. എന്നാൽ ഭർത്താവ് മർദ്ദിച്ചില്ലെന്നും അമ്മയുടെ പരാതി അടിസ്ഥാന മില്ലാത്തതാണെന്നും ദിജീഷിന്‍റെ ഭാര്യ പറഞ്ഞു. പൊലീസ് ആക്രമണത്തിനെതിരെ പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്.