അംബികാപൂര്‍ : റഫേല്‍ യുദ്ധ വിമാന കരാറുമായി ബന്ധപ്പെട്ട സംവാദത്തിന് പ്രധാന മന്ത്രിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കരാറിലെ അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകുന്ന നിലയിലല്ല അദ്ദേഹമെന്ന് രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഢില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫേല്‍ വിഷയത്തില്‍ എവിടെ വെച്ചും എതു സമയത്തും 15 മിനുട്ട് മാത്രം നീളുന്ന സംവാദത്തിന് ഞാന്‍ മോദിജിയെ വെല്ലുവിളിക്കുകയാണ്. അനില്‍ അംബാനി, എച്ച് എ എല്‍, ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനകള്‍, ജറ്റുകള്‍ക്ക് നല്‍കിയ വില എന്നിവയെ കുറിച്ചെല്ലാം സംവദിക്കാന്‍ തയ്യാറാണ്. പ്രധാന മന്ത്രിയാണ് കരാറിനു ചുക്കാന്‍ പിടിച്ചതെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി കഴിഞ്ഞിട്ടുള്ളതാണ്. എന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിന് ഉത്തരം നല്‍കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
പ്രധാന മന്ത്രിയുടെ നോട്ടു നിരോധന നടപടി അദ്ദേഹത്തിന്റെ കുറച്ച് ബിസിനസ് സുഹൃത്തുക്കളെ മാത്രമാണ് സഹായിച്ചതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
ഛത്തീസ്ഗഢില്‍ 15 വര്‍ഷത്തോളമായി മുഖ്യമന്ത്രി രമണ്‍ സിംഗ് അധികാരത്തിലിരിക്കുന്നു. കേന്ദ്രത്തിലാണെങ്കില്‍ നാലര വര്‍ഷമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഭരണത്തിലുണ്ട്. എന്നാല്‍, സംസ്ഥാനത്ത് യുവജനതക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന വാഗ്ദാനം നടപ്പാക്കുന്നതില്‍ ഇരുവരുടെയും നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.