വനിത മതില്‍ രാഷ്ട്രീയ പരിപാടിയാണെന്ന വിമർശനവുമായി രമേശ് ചെന്നിത്തല

220

തിരുവനന്തപുരം : വനിത മതില്‍ തികച്ചും രാഷ്ട്രീയ പരിപാടിയാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളും ഖജനാവിലെ പണവും ഉപയോഗിക്കുന്നതും പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല പറഞ്ഞു. സാലറി ചലഞ്ച് പോലെ ജീവനക്കാരെ അടക്കം നിര്‍ബന്ധിക്കുന്ന സര്‍ക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടി വരും. ജീവനക്കാരെ രണ്ട് തട്ടിലാക്കാനും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പരിപാടിയില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കമെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്നത് അധികാര ദുര്‍ വിനിയോഗമാണ്. സി പി എമ്മിനോ, എല്‍ ഡി എഫിനോ മതില്‍ കെട്ടണമെങ്കില്‍ അത് പാര്‍ട്ടി പണം ഉപയോഗിച്ച് വേണമെന്നും. ഇത് വര്‍ഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണം എങ്ങും എത്തിയിട്ടില്ല. സാരോപദേശം മാത്രമാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാവുന്നത്. ഇതുവരെ പതിനായിരം രൂപ പോലുംഎല്ലാവര്‍ക്കും നല്‍കിയിട്ടില്ല. 19ആം തിയതി മുതല്‍ ജനുവരി നാലുവരെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

NO COMMENTS