അഹമ്മദാബാദ്: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ബിജെപി നേതൃത്വത്തിന് ആശ്വാസം. ജസ്റ്റിസ് എച്ച് എസ് ബേദിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് പരാമര്‍ശമില്ല. മൂന്ന് ഏറ്റുമുട്ടലും വ്യാജമെന്ന് കണ്ടെത്തിയ കമ്മീഷന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ചു.നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ആദ്യ അഞ്ചു വര്‍ഷ കാലത്ത് ഗുജറാത്തില്‍ നടന്ന 18 ഏറ്റുമുട്ടലുകളാണ് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എച്ച് എസ് ബേദി അന്വേഷിച്ചത്.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു അന്വേഷണം. ഗുജറാത്ത് സര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് മറികടന്ന്അന്വേഷണ റിപ്പോര്‍ട്ട് കോടതി ഹര്‍ജിക്കാര്‍ക്ക് നല്കി.ആകെയുള്ള 18 ഏറ്റുമുട്ടല്‍ കേസുകളില്‍ പതിനഞ്ചും റിപ്പോര്‍ട്ട് യഥാര്‍ത്ഥമെന്ന് കണ്ടെത്തി. മൂന്ന് ഏറ്റുമുട്ടലുകള്‍ മാത്രം വ്യാജമെന്ന് കമ്മീഷന്‍ പറയുന്നു. അഹമ്മദാബാദില്‍ സമീര്‍ ഖാനെ വധിച്ച ഏറ്റുമുട്ടലും വ്യാജമാണെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ തെഹല്‍ക്കയുടെ കണ്ടെത്തലുകള്‍ അംഗീകരിച്ചു.മാധ്യമ റിപ്പോര്‍ട്ടുകളില്‍ അധികാര സ്ഥാനത്തിരിക്കുന്നവരുടെ പേരുകള്‍ പറയുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍, ആരെയും പരാമര്‍ശിക്കുന്നില്ല.
2005ല്‍ ഹാജി ഇസ്മയില്‍, 2006ല്‍ കാസിം ജാഫര്‍ എന്നിവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.മൂന്ന് ഇന്‍സ്പെക്ടര്‍മാര്‍ക്കും, നാല് സബ് ഇന്‍സ്പെക്ടര്‍മാര്‍ക്കും ഒരു കോണ്‍സ്റ്റബിളിനും എതിരെ നടപടി എടുക്കാനാണ് കമ്മീഷന്‍ ശുപാര്‍ശ. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുമ്ബോള്‍ ഉന്നത നേതാക്കളെക്കുറിച്ച് കമ്മീഷന്‍ മൗനം പാലിക്കുന്നത് ബിജെപിക്ക് ആശ്വാസമായി.