പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ മനുഷ്യസ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കഴിയൂ- റവന്യൂ മന്ത്രി

80

കാസര്‍കോട് : സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ജൈവ വൈവിധ്യ പാര്‍ക്കുകള്‍ പുതിയ പൗരന്മാരുടെ ലോകത്തേയും പ്രകൃതിയേയും കുറിച്ചുള്ള ജൈവവീക്ഷണങ്ങള്‍ക്ക് തറയിടുമെന്നും പ്രകൃതി സ്നേഹത്തിലൂടെ മാത്രമേ മനുഷ്യ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാന്‍ കഴിയൂവെന്നും റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖന്‍ പറഞ്ഞു. കാസര്‍കോട് മഡോണ എ.എല്‍.പി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തിന് മുന്നില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസം പുതിയ തലത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്യാ ഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കേരളത്തിലെ 13798 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും മികച്ച സ്മാര്‍ട്ട് റൂമുകള്‍ നല്‍കുന്ന പദ്ധതി നടന്നു വരികയാണ്. മികച്ച വിദ്യാഭ്യാസം പ്രതീക്ഷിച്ച് മറ്റ് സ്ഥാപനങ്ങളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍, അതിലും മികച്ച വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളില്‍ കിട്ടുമെന്ന് മനസ്സിലാക്കിയ ശേഷം തിരിച്ചെത്തുകയാണ് ഇപ്പോള്‍. അതുകൊണ്ടു തന്നെ നിലവിലുള്ള കെട്ടിടങ്ങള്‍ക്കു പുറമേ പുതിയ കെട്ടിടങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ മംഗലാപുരം ബിഷപ്പ് ഡോ. പീറ്റര്‍ പോള്‍ സെല്‍ദാന മുഖ്യാതിഥിയായി. കാര്‍മല്‍ എഡ്യുക്കേഷന്‍ ഏജന്‍സി കോ ഓപ്പറേറ്റീവ് മാനേജര്‍ എ.സി മരിയ കരുണ അധ്യക്ഷയായി. പ്രധാന അധ്യാപിക എ.സി മരിയ റോഷ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളില്‍ നിര്‍മ്മിച്ച് ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹീം നിര്‍വ്വഹിച്ചു.

കാസര്‍കോട് ഡി.ഇ.ഒ നന്ദികേശന്‍, മഡോണ സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ എ.സി തെരേസ്മിന, കാസര്‍കോട് മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ റഷീദ് പൂരണം, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാള്‍ഡ്, കാസര്‍കോട് ബി.പി.ഒ, ബി.ആര്‍.സി ടി. കാസിം, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിനോദ്, കാസര്‍കോട് അവര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളി വികാരി സന്തോഷ് ലോബോ, മഡോണ സ്‌കൂള്‍ മദര്‍ പി.ടി.എ മിസ്രിയ, അഡ്വ: പി.വി ജയരാജന്‍,സ്‌കൂള്‍ ലിഡര്‍ ലാസിന്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

പി.ടി.എ പ്രസിഡന്റ് പുഷ്പാകരന്‍ ബണ്ടിച്ചാല്‍ സ്വാഗതവും മഡോണ സ്‌കൂള്‍ സ്റ്റാഫ് ഗ്രേറ്റ ലസ്രാഡോ നന്ദിയും പറഞ്ഞു.

NO COMMENTS