സിറിയ : പിഞ്ചുകുഞ്ഞ് അടക്കം അഞ്ചു സിറിയൻ പൗരന്മാർ തുർക്കി സേനയുടെ വെടിയേറ്റു മരിച്ചു. വടക്കുപടിഞ്ഞാറൻ ഇഡ്ലിബ് പ്രവിശ്യയിലെ ഹാതിയയിൽ വച്ചാണ് സംഭവം. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർക്ക് വെടിയേറ്റത്. രണ്ടു പേർക്ക് പരിക്കേറ്റു. സിറിയൻ സർക്കാർ അനുകൂല സേനകളും വിമതരും തമ്മിലുള്ള ആഭ്യന്തര സംഘർഷം അവസാനഘട്ടത്തിൽ എത്തിയതോടെ ഇഡ്ലിബ് പ്രവിശ്യയിലെ ജനജീവിതം കൂടുതൽ ദുസഹമായിരിക്കുകയാണ്. പ്രാണരക്ഷാർഥം കുട്ടികളും സ്ത്രീകളും അടക്കം നിരവധി ആളുകളാണ് പാലായനം ചെയ്യുന്നത്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെടുന്നവരെ തുർക്കി സേന വെടിവെച്ച് കീഴ്പ്പെടുത്തുകയാണെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഇഡ്ലിബ് പ്രവിശ്യ വിമതരുടെയും അൽക്വയ്ദ ബന്ധമുള്ള ഫത്തേ അൽ ഷാം ഫ്രണ്ട് എന്ന ഭീകരസംഘടനയുടെയും നിയന്ത്രണത്തിലാണ്. റഷ്യൻ യുദ്ധവിമാനങ്ങൾ നിരവധി തവണ ഇവിടെ ആക്രമണം നടത്തിയിട്ടുണ്ട്. ഭീകരർക്ക് എതിരേയുള്ള പോരാട്ടത്തിനു നേതൃത്വം നൽകുന്ന അമേരിക്കയുടെ വിമാനങ്ങളും ഇവിടെ പലതവണ ആക്രമണം നടത്തിയിട്ടുണ്ട്.