പീഡനക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്.ഐ.ക്കു കുത്തേറ്റു.

179

തിരുവനന്തപുരം: ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. വിമലിനെ പീഡനക്കേസിലെ പ്രതി കരിമഠം കോളനി സ്വദേശി നിയാസ് കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഓടിരക്ഷപ്പെട്ടു.ശനിയാഴ്ച വൈകീട്ട് 6-ന് കരിമഠം കോളനിയിലാണ് സംഭവം. കൈക്ക് പരിക്കേറ്റ എസ്.ഐയെ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

15 വയസുള്ള ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നിയാസിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാളെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ പ്രതിയും സുഹൃത്തുക്കളും ചേര്‍ന്നു തടഞ്ഞു. ഇതിനിടെ നിയാസ് ബിയര്‍കുപ്പി പൊട്ടിച്ച്‌ സ്വന്തം ശരീരത്തിലും തലയിലും വരഞ്ഞ് മുറിവേല്‍പ്പിച്ചശേഷം രക്തം എസ്.ഐയുടെ കൈയ്യിലും പുരട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് ഇയാള്‍ കുപ്പികൊണ്ട് എസ്.ഐ.യുടെ കൈയ്യില്‍ കുത്തി പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ.യ്ക്ക് കുത്തേറ്റതോടെ പോലീസും സുഹൃത്തുക്കളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് നിയാസിന്റെ പിതാവ് തങ്ങള്‍കുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേതുടര്‍ന്ന് സ്ഥലത്തുണ്ടായ ബഹളത്തിനിടെയാണ് നിയാസ് രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

വിവിധ സ്റ്റേഷനുകളില്‍ നിന്നു കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് എസ്.ഐ.എയും സംഘത്തെയും കോളനിയില്‍ നിന്നും പുറത്തെത്തിച്ചത്. കഞ്ചാവു കേസില്‍ നിയാസിനെ മുമ്ബു പിടികൂടിയപ്പോഴും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.

NO COMMENTS