എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നാളെ

24

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ ആരംഭിക്കും. വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്.

നാളെ രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയും നടക്കും. എസ്‌എസ്‌എല്‍സി പരീക്ഷ നാളെ മുതല്‍ ഏപ്രില്‍ 12വരെ ഉച്ചക്ക് ശേഷവും ഏപ്രില്‍ 15 മുതല്‍ രാവിലെയുമാണ് നടക്കുക.

റംസാന്‍ നോമ്പു പരിഗണിച്ചാണ് ഈ മാസം 15 മുതല്‍ എസ്‌എസ്‌എല്‍സി പരീക്ഷ രാവിലേയ്ക്കു മാറ്റുന്നത്. നാളെ മുതല്‍ 12 വരെ ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 15 മുതല്‍ രാവിലെ 9.40ന് പരീക്ഷ ആരംഭിക്കും. 29നാണ് എസ്‌എസ്‌എല്‍സി വിഭാഗത്തിലെ അവസാന പരീക്ഷ. ഇത്തവണ 4,22,226 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,15,660 പേര്‍ ആണ്‍കുട്ടികളും 2,06,566 പേര്‍ പെണ്‍കുട്ടികളുമാണ്. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കായി 2947 പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമായിക്കഴിഞ്ഞു.

ഹയര്‍സെക്കന്‍ഡറി പരീക്ഷ 2004 കേന്ദ്രങ്ങളിലായി 4,46,471 വിദ്യാര്‍ത്ഥികളാണ് എഴുതുക. ഇതില്‍ 2,26,325 പേര്‍ ആണ്‍കുട്ടികളും 2,20,146 പേര്‍ പെണ്‍കുട്ടികളുമാണ്. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ രാവിലെ 9.40 മുതല്‍ ആരംഭിക്കും. 26ന് സമാപിക്കും. വിഎച്ച്‌എസ്‌ഇ ഏപ്രില്‍ 9 മുതലാണ് ആരംഭിക്കുക.

മാര്‍ച്ച്‌ 17മുതല്‍ നടക്കാനിരുന്ന പരീക്ഷകള്‍ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഏപ്രില്‍ 8ലേക്ക് മാറ്റിയത്.

NO COMMENTS