യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. കുത്തേറ്റ അഖിലിനെ കുത്തിക്കൊല്ലാനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കുത്തിക്കൊല്ലുമെടാ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതികള്‍ അഖിലിനെ ഓടിച്ചിട്ട് കുത്തിയത്. ശിവ രഞ്ജിത്താണ് അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കൃത്യമായ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയത്. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തും.
കഴിഞ്ഞദിവസമാണ് എസ്.എഫ്.ഐ. നേതാക്കള്‍ ചേര്‍ന്ന് മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ ക്യാമ്പസിനകത്ത് കുത്തിവീഴ്ത്തിയത്. നെഞ്ചില്‍ സാരമായി പരിക്കേറ്റ അഖിലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ.യുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം തെരുവിലിറങ്ങിയിരുന്നു.പരിക്കേറ്റ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന‌് ശസ‌്ത്രക്രിയ നടത്തി. ആരോഗ്യനില തൃപ‌്തികരമാണെന്ന‌് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിക്കേറ്റ മറ്റ‌് രണ്ട‌് വിദ്യാര്‍ഥികളും മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ ചികിത്സയിലാണ‌്. ആറ‌് പേര്‍ക്കെതിരെ വധശ്രമത്തിനും സംഘംചേര്‍ന്ന‌് മര്‍ദിച്ചതിനും പൊലീസ‌് കേസെടുത്തു. ഏതാനും ദിവസം മുമ്പ് ക്യാന്റീനില്‍ പാട്ടുപാടിയതുമായി ബന്ധപ്പെട്ട‌് ഇരുവിഭാഗം ഏറ്റുമുട്ടിയിരുന്നു.
വെള്ളിയാഴ‌്ച രാവിലെ വീണ്ടും വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. അധ്യാപകരും മറ്റ‌് വിദ്യാര്‍ഥികളും ഇടപെട്ട‌് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചെങ്കിലും ഒരു സംഘം വിദ്യാര്‍ഥികളാണ് അഖിലിനെ മര്‍ദിച്ചത് . ഇതിനിടെയാണ‌് കുത്തേറ്റത‌്. രോഷാകുലരായ വിദ്യാര്‍ഥികള്‍ അക്രമികളെ അറസ‌്റ്റ‌് ചെയ്യണമെന്നാവശ്യപ്പെട്ട‌് കോളേജിന‌് മുന്നിലെ റോഡില്‍ കുത്തിയിരുന്നു. എസ‌് എഫ് ഐ യൂണിറ്റ‌് കമ്മിറ്റിയിലുള്ള ചിലരാണ‌് അക്രമത്തിന‌് പിന്നിലെന്നും അക്രമികള്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ കോളേജ‌് വിദ്യാഭ്യാസ ഡയറക്ടറോട‌് സര്‍ക്കാര്‍ റിപ്പോര്‍ട്ട‌് തേടി. പ്രതികളായ ആറുപേരെയും സസ‌്പെന്‍ഡ‌് ചെയ‌്തതായി എസ‌് എഫ് ഐ ജില്ലാകമ്മിറ്റിഅറിയിച്ചു.
ആക്രമിച്ച കേസിലെ പ്രതികള്‍ ഒളിവിലാണ്. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിനസീം, പ്രസിഡന്റ് ശിവരഞ്ജിത് എന്നിവരുള്‍പ്പെടെയുള്ള പ്രതികളാണ് സംഭവത്തിന് പിന്നാലെ ഒളിവില്‍പോയത്. നസീം ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.