പാലക്കാട്:തേങ്കുറുശ്ശിയിലെ ദുരഭിമാനകൊല – താഴ്ന്ന ജാതിക്കാരന്റെ ഭാര്യയായി മകള്‍ ജീവിക്കരുതെന്ന് അച്ഛന് നിര്ബന്ധമുണ്ടായിരുന്നവെന്നും മൂന്നുമാസം മാത്രമേ താലി കഴുത്തിലുണ്ടാവുകയുള്ളൂവെന്ന് തനിക്ക് പലതവണയായി വീട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അനീഷുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതുമുതല്‍ തന്നെ ഭീഷണികളും ആരംഭിച്ചിരുന്നുവെന്നും ജാതീയവും സാമ്പത്തികവുമായ പ്രശ്നങ്ങളാണു തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കാനുള്ള കാരണമെന്ന് അനീഷിന്റെ ഭാര്യ ഹരിത പറഞ്ഞു.
ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിൽ . ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ഏറ്റെടുക്കും. ദുരഭിമാനകൊല യില്‍ ലോക്കല്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് പാലക്കാട് എസ്പി അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.
പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പു നടത്തി. തെളിവെടുപ്പില്‍ അനീഷിനെ കുത്തിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന് സുരേഷിന്റെ വീട്ടില്‍ നിന്നാണു കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്തിയത്. ഹരിതയുടെ പിതാവ് പ്രഭുകുമാറാണു മറ്റൊരു പ്രതി. സംഭവസ്ഥലത്തു നടത്തിയ തെളിവെടുപ്പിനുശേഷമാണ് ഇരുവരെയും വീട്ടിലെത്തിച്ചത്. തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് സ്ഥലത്ത് വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു. ഒരുവര്‍ഷം മുന്‍പ് കോളനി നിവാസികളെ വെട്ടിയ കേസില്‍ ഇരുവരും ശിക്ഷിക്കപ്പെട്ടിരുന്നു.