ആര്‍എസ്‌എസ് ചിന്താഗതി എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് യെച്ചൂരി

184

ന്യൂഡല്‍ഹി: പിന്തിരിപ്പന്‍ ചിന്താഗതി ആര്‍എസ്‌എസ് എല്ലാവരിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യാ ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ ഇടതുപക്ഷം ആഘോഷിച്ചു എന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടിയാണ് അദ്ദേഹം പ്രതികരിച്ചത്. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിജി മരിച്ചപ്പോള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിച്ചകാര്യം അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍എസ്‌എസ് തലവന്‍ ഗോള്‍വള്‍ക്കറിനോട് പറഞ്ഞിരുന്നതും യെച്ചൂരി എടുത്തു പറയുന്നു.

ഡല്‍ഹി രാംജാസ് കോളജില്‍ എബിവിപി പ്രവര്‍ത്തര്‍ നടത്തിയ അക്രമത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളാണ് യെച്ചൂരിയുടെ ട്വീറ്റിനു പിന്നില്‍. കോളജിലെ സെമിനാര്‍ സമ്മര്‍ദ്ദത്തിലൂടെ റദ്ദാക്കുകയും പിന്നീട് വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടാണ് മന്ത്രി അധികാരത്തിലെത്തിയത്. എന്നാല്‍ ഗുല്‍മെഹര്‍ കൗറിനെ ആക്രമിക്കുന്നവര്‍ക്കൊപ്പമാണ് അദ്ദേഹമെന്നും യെച്ചൂരി പറഞ്ഞു. സംഘപരിവാറിന് തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കാനാവശ്യമായ കരുത്തില്ല. ആക്രമങ്ങളാണ് അവര്‍ക്കെതിരായ ആശയങ്ങളോടുള്ള ആയുധങ്ങളെന്നും അദ്ദേഹം ആരോപിച്ചു. നിങ്ങള്‍ എന്ത് ധരിക്കണം, എന്ത് കഴിക്കണം, എന്താണ് കാണേണ്ടത്. എന്താണ് ചെയ്യേണ്ടത്, എങ്ങനെ ജീവിക്കണം തുടങ്ങി തങ്ങളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കുകയാണ് ആര്‍എസ്‌എസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY